പെനാൽട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തകർത്ത് യൂറോ കപ്പ് കിരീടം ഉയർത്തി ഇറ്റലി
ആവേശം നിറഞ്ഞ യൂറോ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തകർത്ത് അസൂറിപ്പട കിരീടമുയർത്തി. ആദ്യ കിരീടനേട്ടമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ 3-2 നു തകർത്താണ് ഇറ്റലി യൂറോയിലെ തങ്ങളുടെ രണ്ടാം കിരീടത്തിൽ മുത്തമിട്ടത്.
RESULT
Italy are the champions of Europe!
England suffer final defeat at Wembley StadiumWho impressed you most? #EURO2020
— UEFA EURO 2020 (@EURO2020) July 11, 2021
കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ മുന്നേറുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഒരു ഗോൾ വീതം നേടി ഇറ്റലിയും ഇംഗ്ലണ്ടും സമനില പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ലൂക്കെ ഷായുടെ ഗോളിൽ ഇംഗ്ലണ്ട് ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് ലീഡ് നേടി. പിന്നീട് കളം നിറഞ്ഞ് തകർപ്പൻ പ്രകടനവുമായി ഇറ്റലി മുന്നേറി. ആദ്യപകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും ഇറ്റാലിയൻ ആധിപത്യമായിരുന്നു കാണാൻ സാധിച്ചത്. രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ ലിയോണാര്‍ഡൊ ബൊനൂച്ചിയുടെ ഗോളിൽ ഇറ്റലി സമനില പിടിച്ചു. ബൊനുച്ചിയുടെ ടൂർണമെന്റിലെ ആദ്യ ഗോളാണിത്. നിശ്ചിത സമയത്തിനു ശേഷം അധിക സമയത്തും ഇരു കൂട്ടർക്കും ഗോളവസരം ഉണ്ടായിരുന്നിട്ടും അത് പൂർത്തീകരിക്കാനായില്ല. അതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ഇറ്റലിയുടെ ഡൊമെനിക്കോ ബെറാർഡി, ബോനുച്ചി, ബെർണാസെസ്‌കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ആന്ദ്രേ ബെലോട്ടെല്ലി, ജോർജിൻജോ എന്നിവരുടെ കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്‌ഫോർഡ് തടഞ്ഞു. ഇംഗ്ലണ്ടിനായി നായകൻ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നീ താരങ്ങൾക്കു മാത്രമേ ഇറ്റലിയുടെ വല കിലുക്കാൻ സാധിച്ചൊള്ളു. മാർക്കസ് റാഷ്‌ഫോർഡ്, ജേഡൻ സാൻജോ, ബുക്കായോ സാക്ക എന്നിവർ എടുത്ത കിക്കുകൾ പാഴായി. ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. 1968 ലാണ് ഇറ്റലി മുൻപ് യൂറോ കപ്പ് സ്വന്തമാക്കിയത്. സ്വന്തം മണ്ണിൽ ഫൈനലിൽ യൂറോയിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.