കോപ്പ അമേരിക്ക; നാളെ ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനൽ പോരാട്ടം; മാരക്കാനയിൽ കാണികളെ പ്രവേശിപ്പിക്കും
കോപ്പ അമേരിക്കയിലെ ചാമ്പ്യന്മാരെ നാളെയറിയാം. ആരാധകരെ ആവേശത്തിലാക്കി കോപ്പ അമേരിക്കയിൽ ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനൽ പോരാട്ടമാണ് നടക്കുക. നാളെ ഇന്ത്യൻ സമയം രാവിലെ 5.30നാണ് കിരീടപ്പോരാട്ടം.
Messi vs. Neymar…¡y mucho más!
¿Quiénes son los más destacados de @Argentina y @CBF_Futebol antes de la gran final de la CONMEBOL #CopaAmérica ?
https://t.co/P2jGH9HqKR#VibraElContinente #VibraOContinente pic.twitter.com/H2LGgtlkVs
— Copa América (@CopaAmerica) July 9, 2021
കിരീടം നിലനിർത്താൻ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അർജൻറീനയുടെ ലക്ഷ്യം. നെയ്മറുടെ ബ്രസീലും മെസ്സിയുടെ അർജന്റീനയും നേർക്കുനേർ വരുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ ഫൈനലിന് യോഗ്യത നേടിയപ്പോള്‍ രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(3-2) തകര്‍ത്താണ് അര്‍ജന്‍റീന ഫൈനലിൽ പ്രവേശിച്ചത്. ഗബ്രിയേൽ ജെസ്യുസ് ചുവപ്പു കാർഡ് കണ്ട് കളിയ്ക്കാൻ സാധിക്കാത്തതിനാൽ ബ്രസീലിന് താരത്തിന്റെ അഭാവം തിരിച്ചടിയാണ്. ഫൈനലിൽ ടീമിൽ വേറെ മാറ്റങ്ങളൊന്നും ഇല്ലാതെയാകും ടിറ്റെയുടെ ബ്രസീൽ ഇറങ്ങുക. ലിയണൽ സ്‌കലോണി ടീമിൽ ചില മാറ്റങ്ങളോടെയാകും അർജന്റീന ടീമിനെ ഇറക്കുക എന്നാണ് റിപ്പോർട്ട്. കളിക്കണക്ക് നോക്കുകയാണെങ്കിൽ അര്‍ജന്‍റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 40 കളിയില്‍ അർജന്റീനയും 46 കളികളില്‍ ബ്രസീലും വിജയിച്ചപ്പോൾ 25 കളികൾക്ക് സമനിലയില്‍ അവസാനിച്ചു. ഇത്തവണ വിജയം ആർക്കൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.ബ്രസീലിലെ മാരക്കാന സ്റ്റേഡിയം കിരീടപ്പോരാട്ടത്തിനായി തയ്യാറായിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയുണ്ടെങ്കിലും സ്വപ്‌നഫൈനൽ മത്സരം കാണുവാൻ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. സ്റ്റേഡിയത്തിന്റെ പത്തു ശതമാനത്തോളം കാണികളെയാകും പ്രവേശിപ്പിക്കുക. അതായത് ഏകദേശം 6500 പേർക്ക്. മാത്രമല്ല കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.