പണമില്ല, ആംബുലൻസ് നൽകിയില്ല: മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ
Jun 26, 2019, 10:16 IST
പട്ന : പണമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകന്റെ മൃതദേഹം അച്ഛൻ തോളിലെടുത്തു ഗ്രാമത്തിലേക്കു മടങ്ങേണ്ട ഗതികേട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പഹർപുർ സാഗർ സീത ഗ്രാമവാസിയാണു മരിച്ച കുട്ടി.
മൃതദേഹം സൗജന്യമായി വീട്ടിൽ എത്തിക്കാനും സംസ്കരിക്കാനും വ്യവസ്ഥയുണ്ടായിട്ടും ആശുപത്രി അധികൃതർ അവഗണിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ലാ മജിസ്ട്രേട്ടിനു നിർദേശം നൽകി.