ലൈംഗിക പീഡന പരാതി: ബിനോയ്ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും
മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നീക്കം. അതിനിടെ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി നാളെ വിധി പറയും. ഹർജിയിലെ വാദത്തിനു ശേഷം പുറത്തുവന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
കേസില്‍ ബിനോയിയുടെ മുൻകൂർ ജാമ്യഹർജിയിലെ വിധി നാളെ വരുമെന്നിരിക്കേ പ്രതിയുടെ ആവശ്യം തള്ളിയാൽ ഇയാൾ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുംബൈ പൊലീസിൻറെ വിലയിരുത്തൽ. അതുകൊണ്ട് ഉടൻതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ വച്ചതായാണ് സൂചന. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ബിനോയിയുടെ പാസ്പോർട്ട് രേഖകൾ ഉൾപ്പടെയുള്ള വിവരങ്ങള്‍ കൈമാറിയേക്കും. എന്നാൽ നാളെ ബിനോയിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ അനുകൂല വിധി വന്നാൽ ഈ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതാകും.
അതേസമയം, ഒരാഴ്ചയിലേറെ കേരളത്തിൽ പരിശോധന നടത്തിയിട്ടും മുംബൈയിൽ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളിൽ പോയി നോട്ടീസ് നൽകിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.