കന്നിപ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ജനങ്ങളിൽ നിന്ന് അകന്നു വളരെ ഉയരത്തിലാണ് കോണ്‍ഗ്രസും നേതാക്കളുമെന്നും ഇനി ഉയരങ്ങളിലേക്കു പോകട്ടെയെന്നാണ് ആശംസിക്കുന്നതെന്നും മോദി പരിഹസിച്ചു.
ലോക്സഭയിൽ ഇന്നലെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് കോൺഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരേ സോണിയയെയും രാഹുലിനെയും മുന്നിലിരുത്തി മോദി വിമർശിച്ചത്. ഒരു കുടുംബത്തിൽ ഉള്ളവരെ മാത്രമാണു കോണ്‍ഗ്രസ് അംഗീകരിക്കുക.
‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ തടവറയാക്കിയതിന്റെ കളങ്കം കോൺഗ്രസിനു മായ്ച്ചുകളയാനാകില്ലെന്നു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ സാക്ഷിയാക്കി മോദി പറഞ്ഞു.
2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന സർക്കാർ എപ്പോഴെങ്കിലും അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ടോയെന്ന് ഞാൻ വെല്ലുവിളിക്കുകയാണ്. അവർ നരസിംഹ റാവുവിന്റെ നല്ല കാര്യങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും പ്രസംഗിച്ചിട്ടുണ്ടോ. ലോക്സഭയിലെ ഇത്തവണത്തെ നന്ദിപ്രമേയ ചർച്ചയിലെ പ്രസംഗങ്ങളിൽ ഇതേ ആൾക്കാർ മൻമോഹൻ സിംഗിനെക്കുറിച്ചു പറഞ്ഞില്ല. കുടുംബത്തിനു പുറത്തുള്ള ആരെയും അവർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പ്രണാബ് മുഖർജിക്ക് ഭാരതരത്നം നൽകിയത് ബിജെപി സർക്കാരാണ്. ചരിത്രനേതാക്കളെ പോലും മറന്ന പാർട്ടിയാണ് കോണ്‍ഗ്രസ് മോദി കടന്നാക്രമിച്ചു.
ഏറെ ഉയരത്തിൽ നിൽക്കുന്ന കോൺഗ്രസ് നേതാക്കളുടെ കാൽ മണ്ണിൽ തൊടുന്നില്ല. മണ്ണിൽ നിന്നു പിഴുതെറിയപ്പെട്ടവരാണു നിങ്ങൾ. മണ്ണിലുള്ളതിനെ നിങ്ങൾക്കു കാണാൻ പോലുമാകുന്നില്ല. കോൺഗ്രസുകാർ കൂടുതൽ ഉയരങ്ങളിലേക്കു പോകുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. കോൺഗ്രസിനെ പൊറുതിമുട്ടിയാണു 2014ൽ ജനം ബിജെപിയെ തിരഞ്ഞെടുത്തത്’ – മോദി പറഞ്ഞു.
രാഷ്ട്രപുരോഗതിക്കു ചില പേരുകൾ മാത്രമാണു സംഭാവന ചെയ്തതെന്നാണു ചിലരുടെ ചിന്ത. അത്തരം ചില പേരുകൾ മാത്രം കേൾക്കാനും മറ്റുള്ളവരെ അവഗണിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങൾ വ്യത്യസ്ഥമായാണു ചിന്തിക്കുന്നത്. ഓരോ പൗരനും ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിച്ചുവെന്നാണു ഞങ്ങൾക്കു തോന്നുന്നത് പ്രധാനമന്ത്രി പറഞ്ഞു.