കണ്ണൂര്‍: ആന്തൂറിലെ പ്രവാസി വ്യവസായി സാജന്ന്റെ ആത്മഹത്യയില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു നഗരസഭാ സെക്രട്ടറി എംകെ ഗിരീഷിന്റെ ആവശ്യം. പ്രവാസിയുടെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭാ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി. ഇത് അംഗീകരിക്കാന്‍ ജസ്റ്റീസ് ബി സുധീന്ദ്രകുമാര്‍ തയ്യാറായില്ല. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
അതേസമയം ശ്യാമളക്കെതിരെ സാജന്‍റെ കുടുംബം ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ശ്യാമളയുടെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് എല്ലാം നടന്നതെന്നായിരുന്നു സാജന്‍റെ ഭാര്യ ബീന ഇന്നലെ ആരോപിച്ചത്. ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിലാണ് കുടുംബം. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്.