കാര്‍ട്ടൂണ്‍ വിവാദം: അവാര്‍ഡ് പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: വിവാദ കാര്‍ട്ടുണില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അക്കാദമി. അവാര്‍ഡ് പുനപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.
അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നേരത്തെ ‘വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്‌കാരം റദ്ദാക്കിയിട്ടുമില്ല. പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അവാർഡ് പുനഃപരിശോധിക്കണമെന്നത് സർക്കാർ നിലപാടാണെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. എന്നാൽ, ലളിതകലാ അക്കാദമി അവാർഡ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവാദ കാർട്ടൂണിന് അവാർഡ് നൽകിയത് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആയിരുന്നു മന്ത്രി എ കെ ബാലൻ ഇതിനു പിന്നാലെ പറഞ്ഞത്.
ലളിത കലാ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച കാര്‍ട്ടൂണിനെതിരെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.