പുള്ളിമാൻ വേട്ട; മാനിറച്ചി പാചകം ചെയ്യുന്നതിനിടെ രണ്ടു പേർ വനംവകുപ്പിന്റെ പിടിയിൽ; മൂന്ന് പേർ ഓടി രക്ഷപ്പെട്ടു
വയനാട്: തിരുനെല്ലി അപ്പപ്പാറയില്‍ പുള്ളിമാനിനെ വേട്ടയാടി കൊന്ന കേസിൽ പ്രതികൾ വനംവകുപ്പിന്റെ പിടിയില്‍. മാനിനെ കൊന്നശേഷം ഇറച്ചി പാചകം ചെയ്യുന്നതിനിടെയാണ് രണ്ടുപ്രതികളെ വനപാലകർ പിടികൂടിയത്. അകെല്ലിക്കുന്ന് കോളനിയിലെ സുരേഷ്, മണിക്കുട്ടന്‍ എന്നിവകരാണ് .അറസ്റ്റിലായത് വനപാലക സംഘം വരുന്നത് കണ്ട മൂന്നു പേർ സംഭവസ്ഥലത്ത് നിന്നും കണ്ട് ഓടി രക്ഷപ്പെട്ടു. ബേഗൂര്‍ വനമേഖലയിലാണ് സംഭവം നടന്നത്. റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവിരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പാചകം ചെയ്ത ഇറച്ചിയും പച്ചയിറച്ചിയും വനംവകുപ്പ് പിടിച്ചെടുത്തു. കത്തിയും കലങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനിന്റെ തലയും തൊലിയും ചാക്കിലാക്കിയ നിലയിലായിരുന്നു. സംരക്ഷിത പട്ടികയില്‍പ്പെടുന്ന ഷെഡ്യൂള്‍ ചെയ്ത മൃഗമായതിനാല്‍ കേസിലെ കുറ്റങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുനെല്ലി പരിധിയില്‍ നായട്ട് സംഘങ്ങളുടെ എണ്ണം കൂടിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇതേ റേഞ്ച് പരിധിയില്‍ മാനിനെ വേട്ടയാടി കൊന്നവരെ പിടികൂടിയിരുന്നു.