Times Kerala

ബിനോയ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

 
ബിനോയ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നുമാണ് ബിനോയിയുടെ വാദം. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹർജി പരിഗണിക്കുക.

മുംബൈ സെഷൻസ് കോടതിയാണ് ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹൈക്കോടതി സീനിയർ അഭിഭാഷകൻ അശോക് ഗുപ്തയാണ് ദിൻഡോഷി സെഷൻസ് കോടതിയിൽ ബിനോയിക്ക് വേണ്ടി ഹാജരായത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതിയുടെ പരാതി. പണം തട്ടുക മാത്രമാണ് ലക്ഷ്യം. പരാതിയും എഫ്‌ഐആറും പരിശോധിച്ചാല്‍ ബിനോയിയും യുവതിയും ദമ്പതികളായാണ് ജീവിച്ചിരുന്നതെന്ന് മനസിലാകും. അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്.

ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളതെന്ന് അറിയുന്നു. എന്നാൽ ബിനോയ്ക്കെതിരെ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. കോടതി ഉത്തരവിന് ശേഷമാകും കേസിൽ തുടർ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.

ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതൽ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ന് ജാമ്യം ലഭിച്ചാല്‍ അത് ബിനോയിക്കും കുടുംബത്തിന് താത്കാലിക ആശ്വാസമാകും. ഒപ്പം സിപിഎമ്മിനും. ജാമ്യം ലഭിച്ചാല്‍ വിവാദങ്ങള്‍ ഒരുപരിധി വരെ അവസാനിക്കുമെന്നും കോടിയേരി കുടുംബം പ്രതീക്ഷിക്കുന്നു. മറിച്ചായാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അറസ്റ്റിനുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ ഊര്‍ജിതമാക്കും. ബിനോയ് ഒളിവിലാണെന്നും ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് യുവതി ദിവസം തോറും പുതിയ തെളിവുകള്‍ പുറത്തുവിടുന്നതും ബിനോയിയെ പ്രതിരോധത്തിലാക്കുന്നു.

Related Topics

Share this story