Times Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; സമവായ ചര്‍ച്ചയുമായി യുഡിഎഫ്

 
കേരള കോണ്‍ഗ്രസിലെ തര്‍ക്കം; സമവായ ചര്‍ച്ചയുമായി യുഡിഎഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ഇടപെടുന്നു. ജോസ് കെ മാണിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. പാല ഉപതെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം.  പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള അധികാര വടംവലി യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ച സാഹചര്യത്തിലാണ് തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ ഇടപെടുന്നത്. നേരത്തെ യുഡിഎഫ് നേതാക്കള്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി ഇന്ന് തൊടുപുഴ കോടതിയെ സമീപിക്കും. പാര്‍ട്ടി ചെയര്‍മാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്.  പ്രകോപനപരമായ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരു നേതാക്കളും വിമര്‍ശനം തുടരുകയാണ്. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ പോലും തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്നാണ് ജോസഫിന്‍റെ നിലപാട്. ”രണ്ടിലച്ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ.” എന്നായിരുന്നു ഇതിന് ജോസ് കെ മാണിയുടെ മറുപടി.

കേരള കോണ്‍ഗ്രസില്‍ സമവായം ഉണ്ടാകണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചു. സമവായ ചര്‍ച്ചകളുകളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Topics

Share this story