കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്; വീണ്ടും ഫോണുകളും കഞ്ചാവും പിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന മിന്നല്‍ പരിശോധനക്ക് പിന്നാലെ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്.
കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തിയിരുന്നു. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.
സമാനമായ രീതിയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പരിശോധന നടത്തിയിരുന്നു. ടി പി വധക്കേസ് പ്രതി ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് പരിശോധനയില്‍ പിടികൂടിയത്. വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഇന്നലെ ജയിലിലെത്തി റെയ്ഡ് നടത്തിയത്. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളില്‍ രണ്ടെണ്ണം ഷാഫിയുടേതായിരുന്നു. ഷാഫിക്കു പുറമെ കൊടിസുനിയും മനോജുമടക്കം അഞ്ചു പ്രതികൾ വിയ്യൂർ ജയിലിലുണ്ട്. കോഴിക്കോട് ജയിലിലും ഇവരിൽ നിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.