പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; പോലീസുകാർ തമ്മിലടി
തിരുവനന്തപുരം: കേരള പോലീസ് സേനയിലെ അച്ചടക്കം അട്ടിമറിച്ചു പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസുകാർ തമ്മിലടിച്ചു.
ഈ മാസം 27നു നടക്കുന്ന കേരള പോലീസ് തിരുവനന്തപുരം ജില്ലാ സഹകരണ സംഘം തെരഞ്ഞെടുപ്പിലെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. സംഘർഷത്തിൽ സംഘം തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ അനീഷ്, കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി അജിത് അടക്കമുള്ളവരെ എതിർ വിഭാഗം മർദിച്ചതായി ആരോപണമുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ 21 മുതലാണ് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി വരുന്നത്. 5900 വോട്ടർമാരാണുള്ളത്. ഇതിൽ 1939 പേർക്കു മാത്രമാണ് ഇതുവരെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനായത്. തിങ്കളാഴ്ചയാണ് കാർഡ് വിതരണത്തിനുള്ള സമയപരിധി.
ഒരു പോലീസുകാരന്റെ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട കാര്യം തിരക്കുന്നതിനാണ് സ്ഥാനാർഥിയായ അനീഷുമൊത്ത് ഇവിടെയെത്തിയതെന്ന് അജിത് പറയുന്നു. കാർഡ് കിട്ടുന്നില്ലെന്നു പറഞ്ഞപ്പോൾ വീട്ടിലെത്തിക്കുമെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു അനീഷിനെ മറു വിഭാഗം ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ചോദ്യം ചെയ്യാനെത്തിയ അജിത്തിനെ കെട്ടിക്കിടന്ന ചെളിവെള്ളത്തിലേക്കു തള്ളിയിട്ടതായും ആരോപിക്കുന്നു. തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതു വരെ ഇവിടെ കുത്തിയിരിക്കുമെന്നു പറഞ്ഞു സമരം ചെയ്ത തങ്ങളെ മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഏകപക്ഷീയമായി നീക്കം ചെയ്തതായും എതിർ വിഭാഗം ആരോപിക്കുന്നു.