ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു
ഇന്ത്യയുടെ ‘പറക്കും സിഖ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ സ്പ്രിന്റർ മിൽഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ജൂൺ 14 ന് മിൽഖാ സിംഗിന്റെ ഭാര്യ നിർമൽ കൗർ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇന്ത്യൻ വോളീബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്നു നിർമൽ. കോവിഡിനെ അതിജീവിച്ചുവെങ്കിലും അതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ ഏറെ നാൾ മിൽഖാ സിംഗ് ആശുപത്രിയിൽ കഴിയുകയായിരുന്നു.
A Titan who lifted the profile of athletics in a young nation, his sharp observations on Indian sport will be missed. His towering legacy will continue to inspire generations of young Indians. Rest in peace legend – @Adille1 President AFI pic.twitter.com/jtLKaGM2Bc
— Athletics Federation of India (@afiindia) June 18, 2021
മെയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നെഗറ്റീവ് ആയതിനുശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് ശരീരത്തിലെ ഓക്സിജന്റെ അളവിൽ കുറവ് വരികയും തുടർന്ന് ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാത്രി 11.30 യോടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റായ മിൽഖാ സിംഗ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാണ്. പത്മശ്രീ നൽകി 1959 ൽ രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്സിൽ 400 മീറ്ററിൽ നാലാമതായി മത്സരം പൂർത്തിയാക്കിയ അദ്ദേഹത്തിന് മെഡൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നഷ്ടമായത്. ‘ഭാഗ് മിൽഖാ ഭാഗ്’ എന്ന പേരിൽ ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമയും ഇറക്കിയിട്ടുണ്ട്.