മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണമെന്നും, ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ലെന്നും, അതിനാൽ തന്നെ അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഈ നിയന്ത്രണങ്ങളോട് പൂര്‍ണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. ലോക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിനെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഇരട്ട മാസ്ക്കുകള്‍ ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. മുന്‍പ് നിരവധി തവണ വിശദമാക്കിയതു പോലെ അടുത്ത് ഇടപഴകലുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.