Times Kerala

ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ക്രൂര മർദ്ദനം: കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു

 
ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ക്രൂര മർദ്ദനം: കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു

പള്ളുരുത്തി: ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ക്രൂര മർദനത്തെ തുടർന്ന് കൈയുടെ ചലനശേഷി നഷ്ട്ടപ്പെട്ടു. പള്ളുരുത്തി വാട്ടർ ലാൻഡ് റോഡിൽ മേപ്പള്ളി വീട്ടിൽ ഷാജിക്കാണ് പെരുമ്പാവൂർ ബെത് ലേഹം അഭയഭവനിലെ ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനമേറ്റത്. ഓട്ടോ ഡ്രൈവറായ ഇയാളുടെ ഇടതു കൈ ഒടിഞ്ഞു തൂങ്ങി ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. പാവപ്പെട്ട രോഗികൾക്ക് ചികിത്സയും താമസവും ലഭ്യമാക്കുന്ന സ്ഥാപനമാണെന്നറിഞ്ഞിരുന്നെങ്കിലും ഇവിടെ ക്രൂരമർദനമാണ് കിട്ടിയതെന്ന് സുനന്ദ പറയുന്നു.

ഓട്ടോ ഡ്രൈവറായ ഷാജിക്ക് ഇടക്ക് ഉണ്ടാകുന്ന മാനസിക രോഗത്തിനുള്ള ചികിത്സക്കായാണ് പെരുമ്പാവൂരിലെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കൊപ്പമാണ് ഷാജിയെ ഇവിടെ പ്രവേശിപ്പിച്ചത്. ഷാജി കഴിക്കുന്ന മരുന്നുകളെ കുറിച്ച് സുനന്ദയോട് വിവരങ്ങൾ ചോദിക്കുകയും അസുഖം മാറുമ്പോൾ അറിയിക്കാമെന്നും ഇങ്ങോട്ട് വരേണ്ടതില്ലെന്നും അഭയകേന്ദ്രത്തിലെ ജീവനക്കാരൻ സുനന്ദയെ അറിയിച്ചു.

ഭിന്നശേഷിക്കാരനായ ഒരു കുട്ടിയടക്കം മൂന്ന് മക്കളുമൊത്ത് വാടക വീട്ടിലാണ് ഷാജിയും കുടുംബവും കഴിയുന്നത്. രണ്ട് മാസം കഴിഞ്ഞ് വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ സുനന്ദയോട് അഭയകേന്ദ്രത്തിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് വലിയ മുറിവുകളോടെ ചലനശേഷി നഷ്ടപ്പെട്ട ഷാജിയെ കാണുന്നത്. അഭയകേന്ദ്രത്തിലെ നാലു പേർ ചേർന്ന് ഇരുമ്പുവടിയും വിറകും ഉപയോഗിച്ചായിരുന്നു ക്രൂര മർദനം. അഭയകേന്ദ്രത്തിന്റെ ചുമതലയുള്ള ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നും ഷാജി പറയുന്നു. മർദ്ദനത്തിനു ശേഷം ആശുപത്രിയിൽ കാണിക്കാനോ പ്ലാസ്റ്റർ ഇടാനോ അവർ തയ്യാറായില്ല. പിന്നീട് കുളിമുറിയിൽ തെന്നി വീണതാണെന്ന് ഷാജിയെക്കൊണ്ട് നിർബന്ധപൂർവ്വം എഴുതി വാങ്ങിയതിനു ശേഷമാണ് എക്സ് റേ എടുക്കാൻ കൊണ്ടുപോയത്. എക്സ് റേ എടുത്തെങ്കിലും പ്ലാസ്റ്റർ ചെയ്യാതെ കേന്ദ്രത്തിൽ മരുന്നു കെട്ടി വക്കുക മാത്രമാണ് ചെയ്യുന്നത്.
അഭയകേന്ദ്രത്തിൽ നിന്ന് ഷാജിയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും കൈ പഴയ രീതിയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

കയ്യിന്റെ ചലനശേഷി നഷ്ടപ്പെട്ട ഷാജി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കോടനാട് പോലീസിന് പരാതി നൽകിയെങ്കിലും അഭയ കേന്ദ്രത്തിൽ നിന്ന് പതിനായിരം രൂപ വാങ്ങിത്തരാമെന്ന് കോടനാട് സ്റ്റേഷനിലെ എസ്.ഐ ഫോണിൽ അറിക്കുകയാണ് ഉണ്ടായതെന്ന് ഷാജി പറയുന്നു.

ചികിത്സക്കായി പ്രവേശിപ്പിച്ച തന്നെ ക്രൂരമായി മർദിക്കുകയും കൈ തല്ലിയൊടിച്ചവർക്കുമെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഭർത്താവിന് ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുത്തി തന്റെ കുടുംബത്തെ തകർത്തവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സുനന്ദ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

Related Topics

Share this story