Times Kerala

നെന്മാറ സംഭവം: അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍

 
നെന്മാറ സംഭവം: അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷന്‍

പാലക്കാട്: നെന്മാറയില്‍ സ്ത്രീയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ റഹ്മാന്റെ വീട്ടുകാര്‍ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് കരുതുന്നതായും തെളിവെടുപ്പിനുശേഷം കമ്മിഷന്‍ അധ്യക്ഷ വിലയിരുത്തി. തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെയാണെന്നും ഇരുവരും പ്രതിസന്ധികളെ തരണം ചെയ്തു നിയമമനുസരിച്ചുള്ള ജിവിതം തെരഞ്ഞെടുക്കണമായിരുന്നുവെന്നും അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. അധ്യക്ഷയ്ക്ക് പുറമേ പാലക്കാട് ജില്ലയുടെ ചുമതലയുള്ള അംഗം അഡ്വ. ഷിജി ശിവജി, ഷാഹിദ കമാല്‍ എന്നിവരും തെളിവെടുപ്പിനെത്തിയിരുന്നു. കമ്മിഷന്‍ വിത്തനശ്ശേരിയിലെത്തി സജിതയെയും റഹ്മാനെയും തെളിവെടുത്തു. തുടര്‍ന്ന് അയിലൂരിലെത്തി ഇരുവരുടെയും മാതാപിതാക്കളുടെയും തെളിവെടുത്തു.

വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് നെന്മാറ പൊലീസിന്റെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. 2010 ഫെബ്രുവരി രണ്ടിന് സജിതയെ കാണാതായതിനു ശേഷം തങ്ങള്‍ ആരും തന്നെ സജിതയെ അവരുടെ വീട്ടിലോ റഹ്മാന്റെ വീട്ടിലോ കണ്ടിട്ടില്ല എന്നും റഹ്മാന്‍ അയാളുടെ വീട്ടില്‍ തന്നെയാണ് ഇത്രയും കാലം താമസിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ 2010 ഫെബ്രുവരി രണ്ടിന് വൈകുന്നേരം 5.30 സമയത്ത് സജിതയ്ക്ക് 18 വയസ്സ് പ്രായമുണ്ടായിരുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story