ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ,നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ ‘ചൈനീസ്’ സൈബര്‍ തട്ടിപ്പ്
ന്യൂഡൽഹി: ചൈന ആസ്ഥാനമായ മൾട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബർ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകൾ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മൾട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസിൽ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. തട്ടിപ്പിനായി ചൈനീസുകാർ 110 ഓളം കമ്ബനികള്‍ രൂപീകരിച്ചിരുന്നു. ഗുഡ്ഗാവിലായിരുന്നു ഇവരുടെ കമ്ബനി. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ 97 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. 24 മുതല്‍ 35 ദിവസം വരെയും മണിക്കൂറിലും ദിവസേനയും വരുമാനം വാഗ്ദാനം ചെയ്യുന്ന സ്‌കീമുകൽ കൂടാതെ 300 രൂപ മുതല്‍ ലക്ഷം വരെ നിക്ഷേപ ഓപ്ഷനുകളും ഇവര്‍ക്ക് ഉണ്ടായിരുന്നു. ആപ്പ് ഡൗൺലോഡ് ചെയുമ്പോൾ നിരവധി പെര്‍മിഷനുകളും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആപ്പ് ഡൗൺലോഡ് ചെയ്തവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കാനും സാദ്ധ്യതയുണ്ട്. യൂട്യൂബ്, ടെലിഗ്രാം, വാട്ട്‌സ്‌ആപ്പ് ചാറ്റ് ലിങ്കുകള്‍ എന്നിവയിലൂടെയാണ് ഈ ആപ്ലിക്കേഷനുകൾ പ്രൊമോട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.