ഇസ്രായേലിൽ നിന്നും കണ്ടെത്തിയത് 1000 വര്‍ഷം പഴക്കമുള്ള മുട്ട; ഞെട്ടി ലോകം.!!
യാവ്‌നെ : ഇസ്രായേലിലെ യാവ്‌നെ നഗരത്തില്‍ നിന്നും കണ്ടെത്തിയ 1000 വര്‍ഷം പഴക്കമുള്ള മുട്ടയുടെ വാർത്തയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വൈറലാകുന്നത്. ബൈസന്റൈന്‍ കാലഘട്ടത്തിലെ വ്യവസായ സമുച്ചയത്തില്‍ നിന്നാണ് മുട്ട കണ്ടെത്തിയത്. പ്രദേശത്ത് അടുത്തിടെ നടത്തിയ ഖനനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തല്‍. പുരാതനമായ മനുഷ്യ വിസര്‍ജ്യമടക്കം കണ്ടെത്തിയ ഒരു മാലിന്യക്കുഴിയില്‍ നിന്നാണ് മുട്ടയും കണ്ടെത്തിയിരിക്കുന്നതെന്നാന്ന് റിപ്പോർട്ട്. അതേസമയം, മുട്ടയോടൊപ്പം ഇസ്ലാമിക കാലഘട്ടത്തിലെ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച കോപ്റ്റിക് പാവകളുടെ ഒരു ശേഖരവും കണ്ടെത്തിയതായി ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി അറിയിച്ചു.ആറ് സെന്റീമീറ്റര്‍ വലിപ്പമുള്ള മുട്ടയാണ് കണ്ടെത്തിയത്. മാലിന്യകുഴിയിൽ നിന്നും പുറത്തെടുക്കുമ്പോൾ മുട്ടയുടെ തോടില്‍ കുറച്ച് വിള്ളലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐഎഎയുടെ ലബോറട്ടറിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് മുട്ടയുടെ തോട് തീര്‍ത്തും ദുര്‍ബലമായിത്തീര്‍ന്നു. കൂടുതല്‍ വിശകലനത്തിനായി മുട്ട ലബോറട്ടറിയില്‍ വച്ച് പൊട്ടിക്കുകയും ചെയ്തു.ലബോറട്ടറിയില്‍ നിന്ന് മുട്ട പൊട്ടിച്ചു നോക്കിയപ്പോള്‍ മുട്ടയിലെ വെള്ള കരു ഇല്ലായിരുന്നു. ശേഷിച്ച മഞ്ഞക്കരുവും കുറച്ച് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ മറ്റൊരു പുരാവസ്തു ഗവേഷകനായ ലീ പാരി ഗാല്‍ പറഞ്ഞു.
പുരാവസ്‌തു ആയ മുട്ടയെക്കുറിച്ച് കൂടുതലറിയാന്‍ മുട്ടയില്‍ നിന്നുള്ള ഡിഎന്‍എ വേര്‍തിരിച്ചെടുത്ത് പഠനം നടത്തുമെന്നും ഗവേഷകര്‍ അറിയിച്ചു.