Times Kerala

കോവിഡ് രോഗികൾക്ക് ആശ്രയമായി അടാട്ട് ഡൊമിസിലിയറി സെന്റർ

 
കോവിഡ് രോഗികൾക്ക് ആശ്രയമായി അടാട്ട് ഡൊമിസിലിയറി സെന്റർ

തൃശ്ശൂർ: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടാൻ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി അടാട്ട് ഗ്രാമപഞ്ചായത്തും പുഴയ്ക്കൽ ബ്ലോക്കും.
അടാട്ട് ചിറ്റിലപ്പിള്ളിയിലെ ഐ ഇ എസ് കോളേജ് ഹോസ്റ്റലിൽ ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കി ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകിയിരിക്കുകയാണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്.

മെയ് അഞ്ച് മുതലാണ് ഡൊമിസിലിയറി കെയർ സെന്റർ ഇവിടെ ആരംഭിച്ചത്.വീട്ടിൽ ക്വറന്റൈൻ സൗകര്യങ്ങൾ ഇല്ലാത്ത കോവിഡ് പോസിറ്റിവ് രോഗികൾക്ക് താമസിക്കാനുള്ള ഇടങ്ങളാണ് ഡൊമിസിലിയറി കെയർ സെന്ററുകൾ. പഞ്ചായത്ത്‌ നിയോഗിക്കുന്ന പ്രവർത്തകരും ജീവനക്കാരും ഇവിടെ രോഗികളുടെ പരിചരണത്തിനുണ്ടാകും. ശ്വാസതടസം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഡോക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രോഗിയെ സി എഫ് എൽ ടി സിയിലേക്ക് അയക്കുന്നു.
രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വൈദ്യസഹായം ആവശ്യമുള്ളവരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു. ആശുപത്രികളിൽ ക്രമാതീതമായി തിരക്ക് കൂടാതിരിക്കാൻ ഈ സംവിധാനം സഹായകരമാകുന്നു.

തുടക്കത്തിൽ മൂന്ന് പോസിറ്റീവ് രോഗികളാണ് ചിറ്റിലപിള്ളിയിലെ ഡൊമിസിലിയറി കെയർ സെന്ററിൽ ഉണ്ടായിരുന്നത്. പിന്നീട് 35 രോഗികൾ കോവിഡ് നെഗറ്റീവ് ആയി വീടുകളിലേക്ക് തിരിച്ചു പോയി. നിലവിൽ 10 പേർ ഇവിടെ ഐസൊലേഷനിൽ ഉണ്ട്.3 ഷിഫ്റ്റുകളിലായി രണ്ട് വീതം ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടിക്ക് വരുന്നുണ്ട്. രാവിലെ ഏഴ് മണി മുതൽ ഒരു മണി വരെ, ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഏഴ് വരെ, രാത്രി ഏഴ് മുതൽ പിറ്റേന്ന് രാവിലെ ഏഴ് വരെ എന്നിങ്ങനെയാണ് ഷിഫ്റ്റ്‌ ഡ്യൂട്ടി തയ്യാറാക്കിയിട്ടുള്ളത്.

ഡി സി സിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക്‌ തലത്തിലുള്ള ഒരു നോഡൽ ഓഫിസറെയും മെഡിക്കൽ ഓഫിസറെയും നിയമിച്ചിട്ടുണ്ട്. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് മൂന്ന് നേരം ഭക്ഷണം അടാട്ട് പഞ്ചായത്ത്‌ നൽകുന്നുണ്ട്. ഡിസിസിയിൽ ആവശ്യമായ മാസ്ക്, ഗ്ലൗസ്, പി പി ഇ കിറ്റുകൾ, പൾസ് ഓക്സി മീറ്ററുകൾ എന്നിവ പുഴയ്ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടിൽനിന്നും മറ്റ് സ്പോസർഷിപ്പുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.കോവിഡ് രണ്ടാം തരംഗതിന്റെ ആദ്യ ഘട്ടത്തിൽ 500 വരെ പോസിറ്റീവ് കേസുകൾ വന്നിരുന്നു. എന്നാൽ നിലവിൽ ആക്റ്റീവ് പോസിറ്റീവ് കേസുകൾ 131 ആണ്.

Related Topics

Share this story