ഫ്ളാറ്റിലെ പീഡനം: പ്രതിയുടെ സഹോദരൻ അടക്കം മൂന്നു പേർ കസ്റ്റഡിയിൽ
കൊച്ചി: യുവതിയെ ഫ്ളാറ്റിൽ കണ്ണൂർ സ്വദേശിയായ യുവതിയെ തടഞ്ഞുവച്ച് ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. ഇവർ പ്രതിയെ രക്ഷപ്പെടാനും ഒളിവിൽ പോകാനും സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. അതേസമയം, മുഖ്യപ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഒളിസങ്കേതം സംബന്ധിച്ച സൂചനകളും ലഭിക്കുന്നില്ല.എറണാകുളം മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയാണ് കണ്ണൂർ സ്വദേശിയായ യുവതിയെ തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് പീഡിപ്പിച്ചത്. ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും നഗ്നരംഗങ്ങൾ പകർത്തുകയും ചെയ്തു. ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി സെൻട്രൽ പൊലീസിൽ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞും നടപടി സ്വീകരിച്ചില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ഉൗർജിതമായത്.