‘സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ’, സ്കൂള്‍ പരിസരം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു
മിസോറാം: ‘സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ’, സ്കൂള്‍ പരിസരം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു. പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിരമിച്ചു മടങ്ങുന്നതിന്റെ വേദനയായിരുന്നു ഉള്ളില്‍. പ്രിന്‍സിപ്പളെന്നു കേൾക്കുമ്പോൾ ചുളിയുന്ന മുഖമല്ല, ഒന്നുകൂടി തെളിയുന്ന മുഖമാണ് സ്കൂളിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും. ഇടക്ക് വിങ്ങലടക്കാനാകാതെ അദ്ദേഹവും കണ്ണു തുടച്ചു. പ്രിയശിഷ്യരെ ചേര്‍ത്തുപിടിച്ചു.
മിസോറാമിലെ ഐസ്വാളിലാണ് സംഭവം. ഇവിടുത്തെ സര്‍ക്കാര്‍ സ്കൂളില്‍ 11 വര്‍ഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് മാവിയ വിരമിച്ചത്. അധ്യാപന രംഗത്ത് 32 വര്‍ഷത്തെ അനുഭവസമ്ബത്തുമുണ്ട്. കെമിസ്ട്രിയും കണക്കുമായിരുന്നു പഠിപ്പിച്ചിരുന്ന വിഷയങ്ങള്‍. ഇതിനു പുറമേ സന്‍മാഗ ശാസ്ത്രവും വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നു.
വിരമിച്ചിട്ടു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവിയയുടെ ഉള്ളില്‍ നിന്നും ആ രംഗങ്ങള്‍ മായുന്നില്ല. താന്‍ വിദ്യാര്‍ഥികളെ ശകാരിച്ചിട്ടും ശിക്ഷിച്ചിട്ടുമുണ്ടെന്നും അതൊക്കെ സ്നേഹം കൊണ്ടാണെന്ന് അവര്‍ക്ക് മനസിലായതിനാലാണ് ഇത്രയും സ്നേഹം തിരികെ ലഭിക്കുന്നതെന്നും മാവിയ പറയുന്നു.