കുടത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അംഗപരിമിതനെ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ
പട്ന: കുടത്തിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന്‍റെ പേരില്‍ അംഗപരിമിതനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസരായിയില്‍ ബഡേപുര ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ക്രൂര മർദ്ദനമേറ്റ് പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കേയാണ് ഛോട്ടെ ലാല്‍ സഹാനി എന്ന അംഗപരിമിതർ മരിച്ചത്.സംഭവ ദിവസം ഗ്രാമത്തിലുള്ള കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഛോട്ടെ ലാല്‍. മടങ്ങി വരും വഴി ദാഹിച്ച അദ്ദേഹം ദിനേഷ് സഹാനിയെന്നയാള്‍ സ്ഥാപിച്ച കുടത്തില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ദിനേഷ് സഹാനി മകന്‍ ദീപക് സഹാനിയെ കൂട്ടി ഛോട്ടേ ലാലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശനിലയിലായ അദ്ദേഹത്തെ ഗ്രാമീണരാണ് വീട്ടിൽ എത്തിച്ചത്.തുടർന്ന് ആരോഗ്യ നില വഷളായതോടെ ആദ്യം ബെഗുസരായ്യിലെ സദര്‍ ആശുപത്രിയിലും പിന്നീട് പട്ന മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. പ്രതികളില്‍ ഒരാളായ ദിനേഷ് സഹാനിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.