മൂന്നാം തരംഗത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 37,000 വരെ എത്തിയേക്കാം: മുൻകരുതലകൾ ഊർജ്ജിതമാക്കി ഡൽഹി സർക്കാർ
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെക്കാളും അതിരൂക്ഷമായിരിക്കും മൂന്നാം തരംഗമെന്ന വിലയിരുത്തലില്‍ കൂടുതല്‍ തയാറെടുപ്പുകളുമായി ഡല്‍ഹി സർക്കാർ. പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സും രണ്ട് ജീനോം സീക്വന്‍സിങ് ലാബുകളും സ്ഥാപിക്കുമെന്നും ഓക്‌സിജന്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, മൂന്നാം തരംഗത്തില്‍ പ്രതിദിന 37,000 കോവിഡ് കേസുകള്‍ വരെ എത്തിയേക്കാമെന്ന് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനപ്പെട്ട മരുന്നുകളുടെ ഫബര്‍ സ്‌റ്റോക് ഒരുക്കുമെന്നും കെജ്‌രിവാള്‍ ഓണ്‍ലൈന്‍ ബ്രീഫിങ്ങില്‍ വ്യക്തമാക്കി. രണ്ടാംതരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് ഒരു ദിവസം 28,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്നാം തരംഗത്തില്‍ അത് 37,000 കേസുകള്‍ വരെയാകാമെന്നാണ് അനുമാനം. ഈ ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് കിടക്കകള്‍, ഓക്‌സിജന്‍ ശേഷി, മരുന്നുകള്‍ എന്നിവ വര്‍ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.