ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന് എൻ.കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യ ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞു 3.40ന് സഭ ചേർന്നപ്പോഴാണ് സ്വകാര്യ ബില്ലുകളിൽ ഒന്നാമതായി, പ്രേമചന്ദ്രന്റെ ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് മുൻപുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെടുന്ന ശബരിമല ശ്രീധർമ്മ ശാസ്താ ടെന്പിൾ (സ്പെഷൽ പ്രൊവിഷൻസ്) ബിൽ 2009 അവതരിപ്പിച്ചത്.
ആ സമയം, സ്പീക്കറുടെ ചുമതലയിൽ ഇരുന്ന ബിജെപി എംപി മീനാക്ഷി ലേഖി ബില്ലിനെക്കുറിച്ച് ചുരുക്കത്തിൽ സംസാരിക്കാനോ ശബരിമല വിഷയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ പ്രേമചന്ദ്രനെ അനുവദിച്ചില്ല. സാങ്കേതിക തടസവാദങ്ങൾ ഉന്നയിച്ച് ബിജെപി ബില്ലിനെ രാഷ്ട്രീയമായി എതിർക്കുകയാണെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.
സ്വകാര്യബിൽ പൂർണമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം. മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മാധ്യമവാർത്തകളിൽ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം. ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ‘ജയ് അയ്യപ്പ’ എന്നുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ, ഈ വിഷയത്തിൽ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ അധ്യക്ഷക്കസേരയിൽ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി.
എന്നാൽ, പ്രേമചന്ദ്രന്റെ സ്വകാര്യബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപേ തന്നെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയിൽ സംസാരിച്ച മീനാക്ഷി ലേഖി ബില്ലിനെ എതിർത്തു സംസാരിച്ചു.