കാർഷിക വായ്പാ മോറട്ടോറിയം നീട്ടിയതിന് അനുമതി ഇല്ല; റിസർവ് ബാങ്കിനെതിരേ കൃഷിമന്ത്രി
തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചതിനെതിരെ കേരളം. ആർബിഐയുടേത് ജനദ്രോഹനടപടിയെന്ന് കൃഷി മന്ത്രി പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറെ നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ അടിയന്തിര യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്. പ്രളയം കണക്കിലെടുത്ത് ബാങ്ക് വായ്പകൾക്ക് ഈ വർഷം ഡിസംബർ 31 വരെയാണ് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. റിസർവ് ബാങ്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബാങ്കുകൾക്ക് ഇനി മുതൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കും. ഇത് കർഷകർക്ക് കൂടുതൽ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. ആർബിഐയെ സർക്കാർ വീണ്ടും സമീപിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല.