ഓണ്‍ലൈനിലൂടെ ചികില്‍സാ സഹായം അഭ്യര്‍ഥിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ചികില്‍സാ സഹായം അഭ്യര്‍ഥിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മാനുഷിക വികാരങ്ങളെ ചൂഷണം ചെയ്യുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാർഥ സഹായം ലഭിക്കേണ്ടവർക്ക് ആരോഗ്യവകുപ്പ് ചികില്‍സാ വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു.
രോഗികളുടെ ദയനീയത ചിത്രീകരിച്ച് ഒാണ്‍ലൈനിലൂടെ സഹായമഭ്യര്‍ഥിച്ച് ലഭിക്കുന്ന തുകയില്‍ നിന്ന് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നുവെന്ന വാര്‍ത്തയാണ് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടത്. ഈ രംഗത്തെ കള്ളനാണയങ്ങൾ യഥാർഥത്തിൽ സഹായം ലഭിക്കേണ്ടവർക്ക് പോലും അത് ലഭിക്കാത്ത സ്ഥിതിയുണ്ടാക്കുകയാണെന്ന് വി.ഡി. സതീശൻ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ അതീവ ഗൗരവത്തോെട കാണുന്നുവെന്ന് മുഖ്യമന്ത്രി സബ്മിഷന് മറുപടി നല്കി.