മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു
ഡെറാഡൂൺ: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ മകൾ മഴു കൊണ്ട് വെട്ടിക്കൊന്നു. 26 കാരിയായ മകളാണ് തന്റെ പിതാവിനെ വെട്ടിക്കൊന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം മകള്‍ വീട്ടിലെത്തിയത്. രാത്രി പരിപാടി കഴിഞ്ഞ് ഇവർ ഉറങ്ങിയപ്പോള്‍ 51കാരനായ പിതാവ് മുറിക്കകത്തേക്ക് എത്തി യുവതിയുടെ മേലേക്ക് ചാടിവീണു. ഞെട്ടിയുണർന്ന മകള്‍ എതിർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് കൂടുതൽ ബലം പ്രയോഗിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ അച്ഛനും മകളും മാത്രമാണ് ഉണ്ടായിരുന്നത്.
ബലപ്രയോഗത്തിനിടയിൽ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടർച്ചയായി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛനെയാണ് കണ്ടത്. ബന്ധുക്കൾ ചോദിച്ചപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കാര്യം മകൾ പറഞ്ഞത്. വിവാഹിതയായ മകളെ റവന്യു പൊലീസ് അറസ്റ്റ് ചെയ്തു.