പുൽവാമ ഭീകരാക്രമണത്തിനു കാർ നൽകിയ ഭീകരനെ വധിച്ചു
അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയും. ജമ്മുകശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14-ന് സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജ്ജദ് മഖ്ബൂൽ ഭട്ടടക്കം രണ്ടുഭീകരരെയാണ് സൈന്യം വധിച്ചത്. ഇയാളുടെ മാരുതി വാനാണ് ഫെബ്രുവരി 14 ലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വിശദമാക്കി.
ഒട്ടേറെ ഭീകരാക്രമണകേസുകളിൽ പ്രതിയായ സജ്ജദിനെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞുവരികയായിരുന്നു. പുൽവാമ ആക്രമണത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ സജ്ജാദിന്റേതാണെന്ന് എൻ.ഐ.എ. നേരത്തേ കണ്ടെത്തിയതോടെ ഒളിവിൽ പോകുകയായിരുന്നു.
ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അനന്ത്നാഗിലെ ബിജ്ബെഹാരയിൽ തിരച്ചിൽ നടത്തിയ സൈന്യത്തിനുനേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികൻ അനിൽ ജസ്‌വാളിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.