മുർസിയുടെ മരണം ആസൂത്രിത കൊലപാതകം : മുസ്ലിം ബ്രദർ ഹുഡ്
കൈറോ: ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുസ്ലിം ബ്രദർ ഹുഡ് രംഗത്ത് . മരണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഈജിപ്തുകാരോട് മുർസിയുടെ സംസ്കാരത്തിന് ഒന്നിക്കാനും ബ്രദർ ഹുഡ് ആഹ്വാനം ചെയ്തു. പ്രതിഷേധവുമായി ലോകത്താകമാനമുള്ള ഈജിപ്ത് എംബസികളുടെ മുന്നിൽ സംഘം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുനൽകാൻ ഈജിപ്ത് സർക്കാർ തയാറാകുന്നില്ലെന്ന് മുർസിയുടെ മകൻ പറഞ്ഞു.മുര്സിയുടെത് ആസൂത്രിത കൊലപാതകമാണെന്ന് ലണ്ടനിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് സുഡാന് പ്രതികരിച്ചു. ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
3 വർഷമായി ദക്ഷിണ െകെറോയിലെ കുപ്രസിദ്ധ തോറ ജയിലിൽ ഏകാന്തതടവിലായിരുന്നു മുർസി. കേസുകളുടെ ഭാഗമായി കോടതിയിൽ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് ദേശീയ ടെലിവിഷൻ അറിയിച്ചത്. ഹമാസുമായി ചേർന്ന് ഇൗജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുർസിയെ കോടതിയിൽ ഹാജരാക്കിയത്. കരൾ രോഗവും പ്രമേഹവും ബാധിച്ച മുർസിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലിൽ ലഭ്യമല്ലെന്നും ഇത് അദ്ദേഹത്തിെൻറ ജീവൻ അപകടപ്പെടുത്തുമെന്നും കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.