ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി
ന്യൂഡല്‍ഹി: ബിഹാറിലെ മുസര്‍ഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി. തിങ്കളാഴ്ച മാത്രം ആറ് കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ബിഹാര്‍ സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്മീഷന്‍ നോട്ടീസ് നല്‍കി. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നോട്ടീസിലെ ആവശ്യം.
രോഗം തടയുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം മറികടക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും വ്യക്തമാക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നാലാഴ്ചയാണ് ഇതിന് നല്‍കിയിരിക്കുന്ന സമയം. നിലവില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സയെ കുറിച്ചും കമ്മീഷന്‍ നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.
ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 85 കുട്ടികളും കേജരിവാള്‍ ആശുപത്രിയില്‍ 18 കുട്ടികളുമാണു മരിച്ചത്. കടുത്ത ചൂട് കാരണമുണ്ടാകുന്ന നിര്‍ജലീകരണം ശരീരത്തിലെ പഞ്ചസാരയുടേയും മറ്റു ധാതുക്കളുടേയും അളവില്‍ കുറവ് വരുത്തുന്നതാവാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ല്‍ തമിഴ്‍നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്.