വയറിളക്കമുള്ള 3 വയസ്സുകാരി മകളെ പൊള്ളുന്ന വെള്ളത്തിൽ നിർബന്ധിച്ചിരുത്തി പിതാവ്; ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ദാരുണാന്ത്യം
തന്റെ മൂന്നു വയസ്സുകാരി മകൾക്കു വയറിളക്കമുണ്ടെന്നറിഞ്ഞ് അച്ഛൻ അവളെ ടബ്ബിലെ പൊള്ളുന്ന ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ പിടിച്ചിരുത്തി. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിബിയയിലെ അജ്ദാബിയയിൽ റബിഹ ഖാലിദ് അബ്ദുൽ ഹമീദ് എന്ന കുഞ്ഞിനാണ് ഈ ദുർവിധി. കുറ്റാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് റബിഹയെ അച്ഛൻ ഒരു കയറുകൊണ്ട് അടിച്ച് ടബ്ബിൽ ഇരുത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ ഒരു റൂമിൽ പൂട്ടിയിട്ടു. കുറെ സമയത്തിനുശേഷം ഭാര്യയുടെ ബന്ധുവിനെ വിളിച്ച് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറയുകയായിരുന്നു. കുഞ്ഞ് അടുക്കളയിലെത്തി തനിയെ അബദ്ധത്തിൽ തിളച്ചവെള്ളമൊഴിച്ചാണ് അപകടമുണ്ടായതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് തെളിവുകളോടെ ഉദ്യോഗസ്ഥരുടെ മുൻപിൽ ഇവർ മെയ് 9 ന് കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അൽ അറേബ്യ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കുരുന്നിനെ കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷയും അമ്മയ്ക്ക് കഠിനമായ ശിക്ഷയും നൽകണമെന്നാണ് അവരുടെ ആവശ്യം.