ബ്ലാക്ക് ഫംഗസ്; പത്ത് പേർ മരിച്ചു; നിരവധിപേർക്ക് കാഴ്ച നഷ്ടമായി; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
മുംബൈ: കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ് മഹാരാഷ്ട്രയില്‍ 2000 പേരില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അന്തരീക്ഷത്തില്‍ സാധാരണയായുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗമാണ് കൊവിഡിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നത്. കൊവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്നവര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഫംഗസ് എളുപ്പം പ്രവേശിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ രോഗം ബാധിച്ചതിനെ തുടർന്ന് 10 പേർ ഇതുവരെ മരിച്ചതായാണ് കണക്കുകൾ. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. സമാനമായി ഡല്‍ഹിയിലും ഒട്ടേറെപ്പേരില്‍ രോഗം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹം നിയന്ത്രണവിധേയമാകാത്ത രോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗം മൂലം പ്രതിരോധശേഷി കുറഞ്ഞവര്‍, ദീര്‍ഘകാലം ഐ.സി.യു.വിലും ആശുപത്രിയിലും കഴിഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗുരുതര പൂപ്പല്‍ബാധയ്ക്കും മറ്റും ചികിത്സയെടുക്കുന്നവര്‍ എന്നിവരാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് ഭീഷണിയില്‍ ഉള്ളത്.നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണമാണ്. വലിയ രോഗവ്യാപനമായി ബ്ലാക്ക് ഫംഗസ് മാറാതിരിക്കാന്‍ സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.