കൊടുംക്രൂരത.! വായ്പയെടുത്ത് മൽസ്യ കൃഷി നടത്തിയ വിദ്യാർത്ഥിയുടെ കുളത്തിൽ വിഷം കലക്ക സാമൂഹ്യവിരുദ്ധർ; അഞ്ചുലക്ഷം രൂപയുടെ നഷ്ടം
ആലപ്പുഴ: എടത്വയിൽ വായ്പയെടുത്ത് മൽസ്യ കൃഷി ചെയ്ത വിദ്യാർത്ഥിയുടെ മീൻവളർത്തൽ വിഷം കലക്കി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. വളർച്ചയെത്തിയ നൂറുകണക്കിനു കരിമീനുളാണ് ചത്തുപൊങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ട്.
എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാർഥിയായ പച്ച കുഴുവേലിക്കളം ഷാരോൺ ആന്റോ വർഗീസിന്റെ മൽസ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ രാത്രി വിഷം കലക്കിയത്.പഠനത്തിനും മറ്റാവശ്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേർന്നുള്ള കുളത്തിൽ ഷാരോൺ മീൻ വളർത്തൽ ആരംഭിച്ചത്. രണ്ട് മാസം പ്രായമായ 3500 കരിമീൻ കുഞ്ഞുങ്ങളോളമാണ് കുളത്തിൽ ഉണ്ടായിരുന്നത്. മൽസ്യങ്ങൾ വളർച്ചയെത്തി വിളവെടുപ്പിന് തയ്യാറായിരിക്കുമ്പോഴാണ് കുളത്തിൽ വിഷം കലക്കുന്നത്.മീനുകൾ മുഴുവൻ ചത്തതോടെ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഷാരോണും കുടുംബവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, വൈസ് പ്രസിഡന്റ് ജയിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. പൊലീസിലും ഫിഷറീസ് വകുപ്പിലും പരാതി നൽകിയിട്ടുണ്ട്.