എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാന്‍ പറ്റണില്ല.. ഓട്ടിസം ബാധിച്ച കുട്ടിയെ തലകീഴായി നിറുത്തി അച്ഛന്റെ ക്രൂരമര്‍ദ്ദനം: പകച്ചു നിൽക്കുന്ന സഹോദരങ്ങൾ; നിലവിളിക്കുന്ന ‘അമ്മ; ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതി അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ തലകീഴായി നിർത്തുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അച്ഛന്‍ മട്ടാഞ്ചേരി ചെറലായി കടവിൽ സ്വദേശി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മട്ടാഞ്ചേരി ചെറലായി കടവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്.
നിലത്ത് തളര്‍ന്നിരിക്കുന്ന കുട്ടിയെ എണീക്കെടാ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചു മര്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ചാണ് ഇയാള്‍ കുട്ടിയെ ഉയര്‍ത്തുന്നത്. കൈപൊക്കടാ എന്നുപറയുമ്ബോള്‍ കുട്ടി കൈ ഉയര്‍ത്തുന്നു. കാല് പൊക്കടാ എന്നും പറയുന്നുണ്ട്. കൈകൊണ്ട് അടിച്ചതും ഇടിച്ചതും പോരാഞ്ഞ് കൈമുട്ടുകൊണ്ടും ഇയാള്‍ കുത്തുന്നത് കാണാം. ഇളയ രണ്ടുകുട്ടികള്‍ ഈ കാഴ്ചയെല്ലാം കണ്ട് പകച്ച് നില്‍ക്കുന്നു. അമ്മ കരയുന്ന ശബ്ദവും വീഡിയോയിലുണ്ട്.തുടര്‍ന്ന് കുട്ടിയെ തലകീഴായി നിര്‍ത്തുന്നു. മുട്ടുമടക്കി കൈയില്‍ ചവിട്ടുകയും മറ്റും ചെയ്യുന്നു.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുധീർ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും പ്രതി മർദിക്കാറുണ്ട്. ഇവരുടെ മൂന്ന് മകളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.