ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി
പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ഇന്നു ഒമ്ബത് കുട്ടികള്‍ കൂടി മരിച്ചു. അസുഖബാധയെ തുടര്‍ന്ന് 130 കുട്ടികള്‍ ചികിത്സയിലാണെന്ന് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം നാളെ മുസഫര്‍പൂര്‍ ജില്ല സന്ദര്‍ശിക്കും.
സഹമന്ത്രി അശ്വിനി ചൗബെ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സോറന്‍ എന്നിവരും സംഘത്തിലുണ്ടാകും. മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രസംഘം എത്തുന്നത്. മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മസ്തിഷ്‌ക ബാധയെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 61 കുട്ടികളാണ് അവിടെ മരിച്ചത്.
സ്വകാര്യ ആശുപത്രിയായ കെജ്രിവാള്‍ ആശുപത്രിയില്‍ 14 കുട്ടികളും മരിച്ചു. ശക്തമായ പനിയും തലവേദനയുമാണ് രോഗ ലക്ഷണങ്ങള്‍. രോഗ ഭീതിയെ തുടര്‍ന്ന് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 22 വരെ അവധി നല്‍കിയിട്ടുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.