സംഘർഷം അതിരൂക്ഷം, ഗാസ കത്തുന്നു; 56 പലസ്തീനികളും ആറ് ഇസ്രയേലികളും കൊല്ലപ്പെട്ടു; ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടു
ഗാസ/ജറുസലേം: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. 50ൽ അധികം പേർ ഇതിനോടകം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. ടെൽ അവീവിനെയും തെക്കൻനഗരമായ ബീർഷെബയെയും ലക്ഷ്യമിട്ട് പലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.ഹമാസിനെതിര ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റി കമാൻഡർ ബാസിം ഈസയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.ബാസിമിനെ കൂടാതെ നിരവധി മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാസിം ഈസ തങ്ങിയ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. ഗാസ പൊലീസ് ആസ്ഥാനമടക്കം നിരവധി സ്ഥലങ്ങളിൽ ബോംബിട്ടതായാണ് റിപ്പോർട്ട്.