കൈകളില്‍ കുത്തിവച്ചതിന്റെ പാടുകള്‍; വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം; കുണ്ടറയില്‍ യുവതിയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു
കൊല്ലം: കുണ്ടറയില്‍ യുവതിയെയും രണ്ടു മക്കളും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് റിപ്പോർട്ട്.ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വര്‍ഷയുടെയും കുട്ടികളുടെയും കൈകളില്‍ സിറിഞ്ച് കുത്തിവച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. കുത്തിവയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും സൂചിയും വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയതായാണ് സൂചന.മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ.എഡ്വേഡിന്റെ (അജിത് -40) ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ആറു വയസ്സുകാരിയായ മകള്‍ക്കും വിഷം കലര്‍ത്തിയ പാനീയം നല്‍കിയെങ്കിലും കുട്ടി കുടിച്ചില്ല. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ് ഗൃഹനാഥന്‍ എഡ്വേഡ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.സംഭവത്തിന് മുന്‍പ് ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.കുടുംബം വാടകയ്ക്കു താമസിക്കുന്ന കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നിയ ബന്ധു നടത്തിയ പരിശോധനയിലാണ് നാലു പേരെയും അവശനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.