Times Kerala

ധോണി ടിക്കറ്റ് നൽകി, ഇത്തവണയും പാകിസ്ഥാന്‍കാരനായ ഇന്ത്യൻ ആരാധകൻ ‘ചാച്ച ഷിക്കാഗോ’ മാഞ്ചസ്റ്ററിലെത്തി

 
ധോണി ടിക്കറ്റ് നൽകി, ഇത്തവണയും പാകിസ്ഥാന്‍കാരനായ ഇന്ത്യൻ ആരാധകൻ ‘ചാച്ച ഷിക്കാഗോ’ മാഞ്ചസ്റ്ററിലെത്തി

ലണ്ടന്‍: ഇത്തവണയും ഷിക്കാഗോയില്‍ നിന്ന് പാകിസ്ഥാന്‍കാരനായ ‘ചാച്ച ഷിക്കാഗോ’ മാഞ്ചസ്റ്ററിലെത്തി. അതും ധോണിയെ മാത്രം വിശ്വസിച്ച്‌. കാരണം 2011 മുതല്‍ ഇന്ത്യ-പാക്ക് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ചാച്ചയ്ക്ക് എടുത്തു നല്‍കുന്നത് ധോണിയാണ്. കറാച്ചിയില്‍ ജനിച്ച മുഹമ്മദ് ബാഷിര്‍ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് ചാച്ച ഷിക്കാഗോ എന്നാണ്. 2011 ലോകകപ്പില്‍ ധോണി ടിക്കറ്റെടുത്തു നല്‍കിയതോടെയാണ് ‘ചാച്ച ഷിക്കാഗോ’ ഹിറ്റായത്.

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ ഇന്ത്യന്‍ ഫാന്‍ സുധീര്‍ കുമാര്‍ ഗൗതമാണ് ചാച്ചയുടെ അടുത്ത കൂട്ടുകാരന്‍. ഇന്ത്യന്‍ ടീം നല്‍കിയ ടിക്കറ്റുമായി സുധീര്‍ നാളെ മത്സരം കാണുമ്ബോള്‍ ധോണി നല്‍കിയ ടിക്കറ്റുമായി ചാച്ചയും ഗാലറിയിലുണ്ടാകും. കുറച്ചു കാലങ്ങളായി ഇന്ത്യ- പാക്ക് മത്സരങ്ങളുണ്ടാകുമ്ബോള്‍ ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടല്‍ മുറിയിലാണ്. ഇത്തവണയും അതിനു മാറ്റമില്ല. ‘അല്ലാഹുവിന്റെ കൃപ. എനിക്ക് അത്യാവശ്യം ഭേദപ്പെട്ട സാമ്ബത്തിക സ്ഥിയുണ്ട്. ഇതുകൊണ്ട് ഞാന്‍ റൂം ബുക്ക് ചെയ്യും’- ചാച്ച പറഞ്ഞു. ഷിക്കാഗോയില്‍ റസ്റ്ററന്റ് നടത്തുന്ന ചാച്ചയ്ക്ക് അമേരിക്കന്‍ പാസ്പോര്‍ട്ടുമുണ്ട്.

2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ-പാക്ക് സെമിഫൈനലിന് ടിക്കറ്റ് നല്‍കിയതോടെയാണ് ധോണിയും ചാച്ചയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ധോണിക്ക് തിരക്കായിരിക്കും എന്നതിനാല്‍ ഫോണ്‍ വിളിക്കാതെ, മെസേജുകള്‍ വഴിയാണ് ബന്ധം നിലനിര്‍ത്തുകയെന്ന് ചാച്ച പറയുന്നു. ‘ഇന്നലെയാണ് ഞാന്‍ ഇവിടെ എത്തിയത്. മാച്ച്‌ ടിക്കറ്റിനായി 800-900 പൗണ്ട് വരെ നല്‍കാന്‍ ആളുകള്‍ തയാറായി നില്‍ക്കുന്നതു കണ്ടു. ഏകദേശം ഷിക്കാഗോയിലേക്കുള്ള മടക്ക ടിക്കറ്റിന്റെ അത്രയും തുക. പക്ഷേ, ടിക്കറ്റിന്റെ കാര്യം ധോണി എനിക്കു നേരത്തെ തന്നെ ഉറപ്പു തന്നിരുന്നു’- അറുപത്തിമൂന്നുകാരനായ ചാച്ച പറഞ്ഞു.

ഇത്തവണ ധോണിക്കു നല്‍കാന്‍ ഒരു സമ്മാനം ചാച്ച കൊണ്ടു വന്നിട്ടുണ്ട്. ധോണിയോടുള്ള ഇഷ്ടം കാരണം ഇന്ത്യന്‍ ടീമിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും പാക്കിസ്ഥാന്‍ ടീമുമായും ചാച്ചയ്ക്ക് അടുത്ത ബന്ധമാണ്. ഇന്നലെ തന്നെ ടീം താമസിക്കുന്ന ഹോട്ടലിലെത്തി കളിക്കാരെ കണ്ടു. ഇനി ഇന്ത്യന്‍ ടീമിനെയും കാണണം.

ഇന്ത്യയുമായുള്ള ചാച്ചയുടെ ഇഷ്ടത്തിന് ധോണി മാത്രമല്ല കാരണം. ചാച്ചയുടെ ഭാര്യ ഹൈദരാബാദുകാരിയാണ്. പാക്കിസ്ഥാന്‍ താരം ശുഐബ് മാലിക്കിനെയും ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെയും പോലെയാണ് തങ്ങളെന്ന് ചാച്ച അഭിമാനത്തോടെ പറയുന്നു.

Related Topics

Share this story