പി.എച്ച് കുര്യനെ റിയല്‍ എസ്റ്റേറ്റ് അഥോറിറ്റി ചെയര്‍മാനാക്കുന്നു; പുതിയ നിയമനം മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച പി.എച്ച് കുര്യന് വീണ്ടും നിയമനം നല്‍കുന്നു. സംസ്ഥാന റിയല്‍ എസ്റ്റേറ്റ് അഥോറിറ്റി ചെയര്‍മാനായി കുര്യനെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. റവന്യൂ സെക്രട്ടറിയായിരിക്കെ നിരവധി വിവാദ ഉത്തരവുകളിറക്കിയ ഉദ്യോഗസ്ഥനാണ് കുര്യന്‍. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കുര്യനു വേണ്ടി സര്‍ക്കാര്‍ പുതിയ പദവി ഒരുക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഭൂമാഫിയയുടെ സഹായികളായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് തീരുമാനമെന്ന് വിഎം സുധീരന്‍ ആരോപിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ തടയാനും നിയന്ത്രിക്കാനുമാണ് റിയല്‍ എസ്റ്റേറ്റ് അഥോറിറ്റി രൂപീകരിക്കുന്നത്. രണ്ടു അംഗങ്ങളും ചെയര്‍മാനുമാണ് അഥോറിറ്റിയുടെ ഭരണസമിതിയിലുള്ളത്. അഥോറിട്ടി ചെയര്‍മാനായാണ് പിഎച്ച് കുര്യനെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
വിരമിക്കുംവരെ റവന്യൂ വകുപ്പിന്റെ ചുമതലയിൽ കുര്യൻ തുടർന്നിരുന്നു. ഇതു മുഖ്യമന്ത്രിയുടെ പിന്തുണയിലാണെന്നും അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. ഹാരിസൺ, കുന്നത്താട് വിവാദ ഉത്തരവുകൾക്കു പിന്നിലും പിഎച്ച് കുര്യനാണെന്ന ആരോപണം നിലനിൽക്കെയാണ് സർക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.