പാക്കിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി; ഭീകരവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ തയ്യാറാകാത്തിടത്തോളം ചർച്ചയില്ല
ന്യൂഡല്‍ഹി: പാക്കിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍റെ സമീപനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ തയ്യാറാകാത്തിടത്തോളം ചർച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കിൽ എത്തിയ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. മൂന്നുമണിക്കൂർ അധികം യാത്ര ചെയ്താണ് മോദി കിർഗിസ്ഥാനിലെ ബിഷ്ക്കെക്കിൽ എത്തിയത് തന്നെ. മോദിക്ക് പറക്കാൻ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാൻ അറിയിച്ചെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ചൈനീസ് പ്രസിഡന്റുമായി നടന്ന നാൽപത് മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദമായിരുന്നു മുഖ്യ ചർച്ചാ വിഷയം.
ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ച്ചിനെയും മോദി കണ്ടു. റഷ്യ പരമോന്നത സിവിലിയൻ പുരസ്കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.