വേട്ടയാടുന്നതിനുവേണ്ടി മാത്രം ബന്ദിയാക്കപ്പെട്ട സിംഹങ്ങളുടെ പ്രജനനം നിരോധിച്ച് ദക്ഷിണാഫ്രിക്ക
സിംഹങ്ങളെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെ അവയെ ബന്ദികളാക്കി പ്രജനനം നടത്തി വംശവർദ്ധനയുണ്ടാക്കുന്ന രീതിയെ നിരോധിച്ച് ദക്ഷിണാഫ്രിക്ക. രാജ്യത്ത് സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാട്ടിൽ കഴിയുന്ന സിംഹങ്ങളുടെ എണ്ണത്തിൽ വന്ന കുറവാണ് ഇത്തരത്തിലൊരു തീരുമാനത്തിന് കാരണം. രേഖപ്പെടുത്തിയ കണക്കനുസരിച്ച് കാട്ടിലുള്ള സിംഹങ്ങൾ 3000 വും ബന്ദിയാക്കപ്പെട്ടവ 10000 വുമാണ്. ഞായറാഴ്ച പ്രസിദ്ധീകരിച്ച 600 പേജുള്ള റിപ്പോർട്ടിൽ പിടിച്ചുവയ്ക്കപ്പെട്ട സിംഹങ്ങളെ വേട്ടയാടുന്നതും സിംഹക്കുട്ടികളെ ഓമനിക്കാൻ സഞ്ചാരികളെ അനുവദിക്കുന്നതും നിരോധിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ പ്രൗഢി കാണിക്കുന്ന അലങ്കാരവസ്തുവായും ആഭരണങ്ങൾക്കും ചൈനയിലെ ചില മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കുന്നതുമായ സിഹത്തിന്റെ അസ്ഥികളുടെ വ്യാപാരവും നിർത്തലാക്കാൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. 26 അംഗ പാനലിന്റെ ഭൂരിപക്ഷ പിന്തുണയോടെ റിപ്പോർട്ടിലെ എല്ലാ ശുപാർശകളും മന്ത്രാലയം അംഗീകരിക്കുമെന്ന് വനം, മത്സ്യബന്ധന, പരിസ്ഥിതി മന്ത്രി ബാർബറ ക്രീസി പ്രതികരിച്ചു. എന്നാൽ നിയന്ത്രിതമായ സാഹചര്യത്തിൽ നിയമപരമായ വേട്ടയാടൽ അനുവദിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.