തെക്കൻ ചൈന കടലിലുള്ള തർക്കഭൂമിയിൽ ചൈനയുടെ അനധികൃത കയ്യേറ്റത്തിനെതിരെ പൊട്ടിത്തെറിച്ച് ഫിലിപ്പൈൻ വിദേശകാര്യമന്ത്രി
ചൈനയും ഫിലിപ്പൈനും തമ്മിൽ തർക്കം നിലനിൽക്കുന്ന തെക്കൻ ചൈനാക്കടലിലെ ഒരു ദ്വീപിൽ ചൈന നടത്തുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ സഭ്യമല്ലാത്ത വാചകം കൊണ്ട് പ്രതികരിച്ച് ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി ടെഡി ലോക്സിൻ ജൂനിയർ. തർക്കഭൂമിയായ സ്കാർബറോ ഷോൾ ദ്വീപിൽ ചൈനയുടെ കോസ്റ്റ് ഗാർഡ് കപ്പലുകൾ ഫിലിപ്പൈൻ കപ്പലുകൾക്ക് ഉപദ്രവമുണ്ടാക്കുന്നു എന്ന ഫിലിപ്പൈൻ വിദേശകാര്യ മന്ത്രാലയത്തിലുയർന്ന പരാതിയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. മത്സ്യബന്ധനത്തിന് അനുയോജ്യമായതാണ് ദ്വീപിനു ചുറ്റുമുള്ള കടൽ. ഇതാണ് 2012 ൽ ചൈന കൈയേറിയത്. ഫിലിപ്പൈൻ അധികാരപരിധിയിലുള്ള കടലിൽ ചൈനയുടെ കപ്പലുകൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി കറങ്ങുന്നതും അവിടെ പരിശീലനം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ട വിദേശകാര്യമന്ത്രാലയം ഇതിനെതിരെ പലതവണ ശബ്ദമുയർത്തിയിട്ടുണ്ട്. തർക്കഭൂമിയിലെ ചൈനയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന പ്രവൃത്തികൾ ചെയ്യരുതെന്നും ചൈനയിലെ വിദേശകാര്യമന്ത്രാലയം ഫിലിപ്പൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്.