‘ഈ താരമാണ്’ ഓസ്‌ട്രേലിയയുടെ തോല്‍വിക്കു കാരണക്കാരന്‍; ബ്രാഡ് ഹോഗ്
ലണ്ടന്‍: ലോകകപ്പില്‍ ഞായറാഴ്ച നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയുടെ തോല്‍വിക്കു കാരണക്കാരന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനോ മൂന്നു വിക്കറ്റ് വീതമെടുത്ത പേസര്‍മാരായ ജസ്പ്രീത് ബുംറയോ, ഭുവനേശ്വര്‍ കുമാറോ അല്ല ഓസീസിന്റെ പരാജയത്തിന്റെ കാരണക്കാരന്‍. ഹര്‍ദിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് കളി ഓസീസില്‍ നിന്നും തട്ടിയെടുത്തതെന്ന് ഹോഗ് പറയുന്നു.
38ാം ഓവറില്‍ നാലാമനായാണ് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരത്തെ ക്യാച്ച് ചെയ്ത് പുറത്താക്കാന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹം പാഴാക്കുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ പാണ്ഡ്യ പിന്നീട് ഓസിസ് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന രംഗമാണ് കണ്ടത്. 27 പന്തില്‍ താരം 48 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പാണ്ഡ്യയുടെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.