മലപ്പുറം: അറുക്കാൻ കൊണ്ടുപോയ കോഴി അറവ്കാരന് കൊടുത്തത് എട്ടിന്റെപണിയാണ്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ഇറച്ചിവെട്ട് കടയുടമയായ അലിയുടെ കയ്യിൽ നിന്നും അറക്കാൻ പിടിച്ച കോഴി ജീവനും കൊണ്ട് ഓടി. കോഴിയെ പിടിക്കാൻ പിന്നാലെ ഓടിയ കടയുടമക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഓടുന്നതിനിടയിൽ അലി ചെന്ന് ചാടിയത് കടയുടെ സമീപത്തുള്ള പൊട്ടക്കിണറ്റിലേക്കായിരുന്നു. ഓടുന്നതിനിടയിൽ കൽ വഴുതി കിണറ്റിലേക്ക് വീണ യുവാവിന്റെ കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരുക്കേൽക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ച അലിയെ രണ്ട് ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി .
അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണ യുവാവിന്റെ കരച്ചിൽ കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാർ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു . ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ച് കരയ്ക്ക് കയറ്റിയത്.