ആപ്പിളിന് 50.6 കോടി ഡോളര്‍ പിഴ
കമ്പ്യൂട്ടര്‍ പ്രൊസ്സസര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാലയുടെ പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ ആപ്പിളിന് അമേരിക്കന്‍ കോടതി 50.6 ദശലക്ഷം ഡോളര്‍(3,245 കോടി രൂപ) പിഴ വിധിച്ചു. ആപ്പിളിന്റെ എ7, എ8, എ8എക്‌സ് പ്രൊസസറുകളില്‍ സര്‍വ്വകലാശാലയ്ക്ക് പേറ്റന്റ് അവകാശമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നാണ് കേസ്.
2014ലാണ് വിസ്‌കോണ്‍സിന്‍ അലുംമ്‌നി റിസര്‍ച്ച് ഫൗണ്ടേഷന്‍ ആപ്പിളിനെതിരെ പരാതി നല്‍കുന്നത്. തുടര്‍ന്ന് 2015 ഒക്ടോബറില്‍ സര്‍വ്വകലാശാലയ്ക്ക് അനുകൂലമായി വിധി വരികയും ആപ്പിളിന് 234 ദശലക്ഷം ഡോളര്‍ പിഴ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ കോടതിയുടെ പുതിയ ഉത്തരവില്‍ പിഴയടയ്‌ക്കേണ്ട തുക ഇരട്ടിയാക്കുകയായിരുന്നു. ആപ്പിള്‍ നിയമ ലംഘനം തുടര്‍ന്നതാണ് പിഴ വര്‍ധിക്കാനുണ്ടായ കാരണം.
1998ല്‍ സര്‍വ്വകലാശാലയിലെ ഗുരിന്ദര്‍ സോഹി എന്ന പ്രൊഫസറും അദ്ദേഹത്തിന്റെ മൂന്ന് വിദ്യാര്‍ത്ഥികളുമാണ് ‘പ്രെഡിക്ടര്‍ സര്‍ക്യൂട്ട്’ എന്ന സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഈ സാങ്കേതികവിദ്യയാണ് ഐഫോണ്‍ ചിപ്പുകളില്‍ ആപ്പിള്‍ അനധികൃതമായി ഉപയോഗിച്ചത്.