കഠുവ കൂട്ടമാനഭംഗക്കേസ്: മൂന്നു പ്രതികൾക്ക് ജീവപര്യന്തം
ന്യൂഡൽഹി: മനുഷ്യ മനഃസാക്ഷിയെ നടുക്കിയ കഠുവയിലെ ബാലികയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു . മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി റാം, പോലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജുരിയ, പർവേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിലെ മറ്റു മൂന്നു പ്രതികൾക്ക് അഞ്ച് വർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. പത്താൻകോട്ട് സെഷൻസ് കോടതിയാണ് വിധിച്ചത് .
പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് മറ്റു പോലീസ് ഉദ്യോഗസ്ഥരായ , തിലക് രാജ്, സുരേന്ദർ വർമ എന്നിവർക്ക് അഞ്ച് വർഷം തടവുശിക്ഷ നൽകിയത്. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്.
കേസിൽ സംശയത്തിന്റെ അനുകൂല്യം നൽകിക്കൊണ്ടു സാഞ്ജി റാമിന്റെ മകൻ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. ഇയാൾക്കെതിരെയും മാനഭംഗത്തിനാണ് കേസെടുത്തിരുന്നത്. സാഞ്ജി റാമിന്റെ മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിധി പിന്നീട് പ്രഖ്യാപിക്കും .2018 ജനുവരി പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളിൽ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കിയത് .