’30 വര്‍ഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ചതിന് ലഭിച്ചതിതാണ്’; മുഹമ്മദ് സനാവുള്ള
ഗുവാഹത്തി: ഇന്ത്യന്‍ ആര്‍മിയില്‍ 30 വര്‍ഷം സുബൈദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അനധികൃത കുടിയേറ്റക്കാനെന്ന് വിധിച്ച് ജയിലിലടച്ച മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വവസതിയിലേക്ക് തിരികെയെത്തി. താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് താനെന്നും രാജ്യത്തെ സേവിച്ചതിന് തനിക്ക് ലഭിച്ചതിന് ലഭിച്ചത് ഇതാണെന്നും സനാവുള്ള പ്രതികരിച്ചു.
ഒരു സൈനികനായി 30 വര്‍ഷം സേവനമനുഷ്ടിച്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു ഈ സംഭവം. രാജ്യത്തെ സേവിച്ചതിന് എനിക്കിതാണ് ലഭിച്ചത്. പക്ഷെ ഞാന്‍ കരുതുന്നത് എന്റെ സംഭവം കണ്ണുതുറപ്പിക്കുന്ന ഒന്നാവുമെന്നാണ്. നീതി ലഭിക്കുമെന്നാണ് കരുതുന്നത്, സനാവുള്ള പറഞ്ഞു. ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ നിരവധി മനുഷ്യരെ കണ്ടു വിദേശിയരാണെന്ന് മുദ്ര കുത്തിയവര്‍. വര്‍ഷങ്ങളോളമായി അവര്‍ അവിടെയാണ്. ചിലര്‍ പ്രായമായവരാണ്. ദൗര്‍ഭാഗ്യകരമാണ്. എന്റെ കഥയോട് സാമ്യമുള്ളവരാണ് പലരും.ഇതൊരിക്കലും അവസാനിക്കാത്ത ശിക്ഷാവിധിയാണ്. അവര്‍ക്ക് വേണ്ടി ചില കാര്യങ്ങളെങ്കിലും ചെയ്യണം. ഭീകരമായ ജീവിതമാണത്, സനാവുള്ള പറഞ്ഞു.
തന്നെ സ്വതന്ത്രനാക്കിയതിന് ഹൈക്കോടതിയോട് സനാവുള്ള നന്ദി പറഞ്ഞു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സനാവുള്ള പറഞ്ഞു.
ഗുവാഹത്തി ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പു കമ്മിഷൻ, ദേശീയ പൗരത്വ റജിസ്റ്റർ അതോറിറ്റി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അസം അതിർത്തി പൊലീസിലെ ചന്ദ്രമാൽ ദാസ് എന്നിവർക്ക് കോടതി നോട്ടിസ് അയച്ചു.