തീവ്രവാദത്തിനെതിരെ ലോകനേതാക്കൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി
തീവ്രവാദത്തിനെതിരെ ലോകനേതാക്കൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദമാണ് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് പാകിസ്ഥാനെ വിമർശിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാലിദ്വീപിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിയെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് ആദരിച്ചത്.
ലോക നേതാക്കൾ തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം. അയൽരാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിദേശനയത്തിന്‍റെ ഭാഗമായാണ് മാലി സന്ദര്‍ശനം. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേയ്ക്കുള്ള ഫെറി സര്‍വീസ് ഉള്‍പ്പെടെ നിരവധി വൻ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദ്വീപ് രാജ്യത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇന്ത്യ ഫണ്ട് അനുവദിക്കും. ഇതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പിടുന്നുണ്ട്. മാലിദ്വീപിൽ നിന്നും നേരെ ശ്രീലങ്കയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതിന് കൂടിയാണ് സന്ദർശനം
മാലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 2018 നവംബറിലാണ് മോദി നേരത്തെ മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയത്. മാലദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. മാലദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോദിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും.