നിപ; നാലുപേരെ ഡിസ്ചാർജ് ചെയ്തു; സംസ്ഥാനത്ത് ഏഴുപേർ നിരീക്ഷണത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കൽ കോളജില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരാണ് മടങ്ങിയത്. ഏഴുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നു. നിപ ബാധിതനായ യുവാവിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. വീണ്ടും പരിശോധനയ്ക്കായി സ്രവ സാംപിള്‍ പുണെയിലേക്ക് അയച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിപ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകളിലെത്തിയത് . നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.