മധ്യപ്രദേശില്‍ കുടിവെള്ളത്തിന്റെ പേരിൽ ഏറ്റുമുട്ടൽ തുടരുന്നു
ഭോപ്പാല്‍: കൊടും വരൾച്ചയെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മധ്യപ്രദേശില്‍ ജലത്തിന്റെ പേരിലുള്ള കലഹം പതിവാകുന്നു. ഈ സാഹചര്യത്തില്‍ പോലീസിനോട് കൂടുതല്‍ ശ്രദ്ധചെലുത്താനും ജലസ്രോതസ്സുകള്‍ക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താനും സംസ്ഥാന ആഭ്യന്തര മന്ത്രാലയം പോലീസിന് നിര്‍ദേശം നല്‍കി. വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിന്റെ പേരിലുള്ള ഏറ്റുമുട്ടല്‍ നിരവധി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 52 ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്കും ജല സ്രോതസ്സുകളില്‍ ആവശ്യമായ പോലീസ് സംഘത്തെ വിന്യസിക്കാനും ജല സംഘര്‍ഷം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഠിനമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ നിരവധി പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പുഴകളും അടക്കമുള്ള എല്ലാ ജലസ്രോതസ്സുകളും വറ്റിവരളുകയും ജലക്ഷാമം അതിരൂക്ഷമായിത്തീരുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്തരീക്ഷ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട് .